കേരളത്തില്‍നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയാകും. ഡല്‍ഹി കെഎംസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരുന്ന ഹാരിസ് ബീരാന്‍ ലീഗ് നേതാവും, അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായിരുന്ന വികെ ബീരാന്റെ മകനാണ്. മുസ്ലിംലീഗ് ഉന്നതാധികാര സമിതിയാണ് രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചത്. ഹാരിസ് ബീരാന്‍ ഇന്ന് മൂന്ന് മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
മഹാരാജാസ് കോളേജ് എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഹാരിസ് ബീരാന്‍ സിഎഎയെ ചോദ്യം ചെയ്ത് മുസ്ലിംലീഗ് സുപ്രീം കോടതിയില്‍ നടത്തുന്ന നിയമ നടപടികള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. ആലുവ സ്വദേശിയായ അദ്ദേഹം തെക്കന്‍ കേരളത്തില്‍നിന്ന് ലീഗ് അക്കൗണ്ടില്‍ രാജ്യസഭയിലേക്ക് എത്തുന്ന ആദ്യവ്യക്തികൂടിയാകും.
മൂന്ന് സീറ്റുകളാണ് കേരളത്തില്‍ ഒഴിവ് വരുന്നത്. ഇതില്‍ യുഡിഎഫിന് ലഭിക്കുന്ന സീറ്റിലാണ് ലീഗ് പ്രതിനിധിക്ക് അവസരം നല്‍കുന്നത്. നേരത്തെ രണ്ട് ടേമുകളിലായി വ്യവസായി പി വി അബ്ദുള്‍ വഹാബ് ആയിരുന്നു മുസ്ലിം ലീഗിനെ രാജ്യസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.
അതേസമയം, യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം മറികടന്നാണ് ഹാരിസ് ബീരാന്റെ പേര് മുസ്ലിം ലീഗ് പ്രഖ്യാപിച്ചത്. ഹാരിസ് ബീരാന്‍ പുതുമുഖവും യുവാക്കളുടെ പ്രതിനിധിയുമാണെന്നായിരുന്നു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഭാവിയില്‍ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഹാരിസ് ബീരാന്റെ പേര് ഒറ്റക്കെട്ടായാണ് പാര്‍ട്ടി തീരുമാനിച്ചത് എന്നും ലീഗ് നേതാക്കള്‍ വിശദീകരിച്ചു.
Content Summary: Adv. Harris Biran Muslim League Rajya Sabha candidate
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !